‘പാറ്റേണ്‍ മാറ്റിയാൽ വെടിക്കെട്ടപകടങ്ങൾ കുറഞ്ഞേക്കും, വെടിക്കെട്ടൊഴിവാക്കാൻ സർക്കാരിന് കമ്മീഷന്റെ ആവശ്യമില്ല’

കൊച്ചി: വെടിക്കെട്ട് പാറ്റേണ്‍ മാറ്റിയാല്‍ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. പാറ്റേണ്‍ മാറ്റിയാല്‍ അപകടം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ശബ്ദത്തേക്കാള്‍ പ്രകാശത്തിന് പ്രധാന്യം നല്‍കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അപകടരഹിതമായി വെടിക്കെട്ട് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തൃശ്ശൂര്‍ പൂരം നടക്കുന്നത് പീക്ക് സമ്മറിലാണ്. 38 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളപ്പോഴാണ് പൂരം. അതും അപകടത്തിന് ആക്കാം കൂട്ടാമെന്നും സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു. വെട്ടിക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാരിന് കമ്മീഷന്റെ ആവശ്യം ഇല്ല. നിരോധന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
മറ്റന്നാള്‍ തൃശ്ശൂരിലെത്തി പരിക്കേറ്റവരെ കാണും. തുടര്‍ന്ന് അപകടസ്ഥലത്തേക്ക് പോകും. വിമാന ദുരന്തങ്ങള്‍ ഉണ്ടായാല്‍ അത് അന്വേഷിക്കാന്‍ കമ്മീഷനെ വെയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയുന്നില്ല. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നല്‍ കൊടുത്തായിരിക്കും കമ്മീഷന്‍ അന്വേഷണമെന്നും സി എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.



