കായംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 21കാരനും കൂട്ടാളികളും അറസ്റ്റിൽ

കായംകുളം: കായംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ 21കാരനെയും കൂട്ടാളികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത്, അനസ്, അജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികൾ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് നിയമ വിരുദ്ധ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. മെഡിക്കൽ സ്റ്റോർ ഉടമ അനസാണ് ഗർഭനിരോധന മരുന്ന് എത്തിച്ചു നൽകിയത്.
പെണ്‍കുട്ടിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ ഒന്നാം പ്രതിയായ അഭിജിത്ത് (21) പീഡിപ്പിച്ചുവരികയായിരുന്നു. 18ാം വയസിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. അഭിജിത്തിന്റെ ബന്ധു കൂടിയായ അജിത്ത് മരുന്ന് എത്തിച്ചു നല്‍കുന്നതിനും ഗൂഢാലോചനയിലും പങ്കാളിയായി. 2026 ഫെബ്രുവരി 26നാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ആരോഗ്യത്തിനുള്ള മരുന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു പെണ്‍കുട്ടിക്ക് ഗുളികകള്‍ നല്‍കിയത്.
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിക്ക് അബോർഷൻ ഗുളികകൾ നൽകിയത്. നിയമവിരുദ്ധമായി ഭ്രൂണഹത്യ നടത്തിയതിനും വഞ്ചനയ്ക്കും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടി കായംകുളം കോടതിയിൽ മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകി.




