ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാതെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാതെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. ഫെബ്രവരി 25 നാണ് മുഖ്യമന്ത്രി കണ്ണൂർ കല്യാട്ടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം ആകാറായിട്ടും ഗവേഷണ കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. കേന്ദ്രത്തോട് അനുബന്ധിച്ച് തുടങ്ങാനിരുന്ന ആശുപത്രിയും ഇതുവരെ ആരംഭിച്ചിട്ടില്ല. കേന്ദ്രത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ട്‌ടപരിഹാരം പോലും ഭൂവുടമകൾക്ക് നൽകാത്തതും പ്രതിസന്ധിയാണ്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് മാത്രം അരക്കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് വിവരം.
100 ഏക്കർ റവന്യൂ ഭൂമിയും 210 ഏക്കർ ഭൂമി സ്വകാര്യവ്യക്തിയിൽ നിന്നും പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 ബെഡുള്ള ആശുപത്രിയടക്കം വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആശുപത്രിയുടെ പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ഡോക്ടർമാരുടെ നിയമനത്തിനും നടപടിയായിട്ടില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത കോട്ടയം വൈക്കത്തെ സോളർ ബോട്ടുകളുടെ സർവീസ് തുടങ്ങിയിട്ടില്ല. മൂന്ന് സോളാർ ബോട്ടുകളിൽ ഒന്നുമാത്രമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രണ്ട് ബോട്ടുകളുടെ ഇൻഷുറൻസ്, മറൈൻ വിഭാഗത്തിൻ്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശരിയാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഗതാഗതമന്ത്രി നേരിട്ട് എത്തിയാണ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരി 20ന് ആയിരുന്നു ഉദ്ഘാടനം. വൻ തുക ചെലവഴിച്ചു വാങ്ങിയ ബോട്ടുകൾ ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വേഗം ബോട്ട് സർവീസ് ആരംഭിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.




