Uncategorized

കണ്ണൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button