Uncategorized

വിഷു തൂക്കിയ വൈറൽപാട്ടുകാരിയെ കാണാൻ മണിയാശാനെത്തി; സൈക്കിൾ കിട്ടിയതോടെ നിയ മോളും ഹാപ്പി

ഈ വിഷുവിന് കണിയും സദ്യയും പടക്കങ്ങളും മാത്രമായിരുന്നില്ല സ്റ്റാർ, ഇങ്ങ് ആലപ്പുഴ മുഹമ്മയിലെ ഒരു നാല് വയസുകാരി കൂടിയായിരുന്നു. വിഷുവിന് സന്തോഷത്തോടെ പൂത്തിരി കത്തിക്കുകയായിരുന്നു നിയമോൾ. ഇതിനിടെ ഒരു പാട്ടങ്ങ് പാടി. അതിനൊപ്പം താളത്തിൽ ചുവടുകളും വെച്ചു.

പാട്ടേതാണെന്നാണോ? കോൺ​ഗ്രസിന്റെ മുണ്ടക്കൈ- ചൂരൽമല ഫണ്ട്‌ തട്ടിപ്പിനെതിരായ ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ എന്ന വൈറൽ പാരഡി ​ഗാനം തന്നെ! ഇപ്പോഴിതാ ഈ വൈറൽ പാട്ടുകാരിയെ കാണാൻ ഇടുക്കിയിൽ നിന്ന് മുതിർന്ന സിപിഐ എം നേതാവും എംഎൽഎയുമായ എം എം മണിയും എത്തി.

‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺ​ഗ്രസിതല്ലേ..’ നാലുവയസുകാരിയുടെ പാട്ടും ചുവടുകളും കാണേണ്ടതുതന്നെ. മുഹമ്മ തുരുത്തൻകവലയ്‌ക്ക്‌ സമീപം ശ്രീരാഗം വീട്ടിൽ സി എസ് ശരത്തിന്റെയും ശിൽപ്പയുടെയും മകളാണ് നിയ. അമ്മയാണ് നിയ വിഷുത്തലേന്ന് വീട്ടിൽ കമ്പിത്തിരി കത്തിച്ച് ചുവടുവച്ച് പാടിയ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്‌. പിന്നാലെ വീഡിയോ വൈറലുമായി. മണിയാശാനും ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. “കോൺഗ്രസുകാർക്ക് ഇലക്ഷൻ കഴിഞ്ഞുവന്ന വിഷുവായിട്ട് കൈനീട്ടം തന്നില്ല എന്ന്‌ പറയരുത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ഒരു കുഞ്ഞു സൈക്കിളുമായാണ് മണിയാശാൻ നിയമോളെ കാണാനെത്തിയത്. കുവൈറ്റിലെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല)യാണ് എം എം മണിയിലൂടെ സൈക്കിൾ സമ്മാനിച്ചത്. കല പ്രവർത്തകർ തന്നെയാണ് മുണ്ടക്കൈ– ചൂരൽമല ദുരിത ബാധിതതർക്കായി പിരിച്ച പണം കവർന്ന കോൺഗ്രസ്‌ നേതൃത്വത്തോട്‌ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വൈറൽ ഗാനം ഒരുക്കിയത്‌. കേരളത്തിലെ തെരഞ്ഞെടുപ്പ് കളത്തിൽ ഏറെ ശ്രദ്ധനേടാൻ പാട്ടിനായി. നിയമോളുടെ പാട്ടും വീഡിയോയും വൈറലായതോടെ കല പ്രവർത്തകർ തന്നെയാണ് കുഞ്ഞു​ഗായികയെ നേരിൽക്കണ്ട് അനുമോദിക്കാൻ ഇങ്ങനെയൊരു അവസരമൊരുക്കിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button