ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ കേബിള്‍ ബ്രിഡ്ജില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ഹാഫിസ്‌പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. ദുര്‍ഗം ചെറുവു കേബിള്‍ ബ്രിഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാംരാജ്. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മെഴ്‌സിഡസ് ബെൻസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളതാണ് മെഴ്‌സിഡസ് ബെൻസ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നും മധപുർ പൊലീസ് പറഞ്ഞു.




