Uncategorized

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വെച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കേസിൽ രഞ്ജിത്തിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെള്ളിയാഴ്ച രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയർത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാൽ, ജയിലിൽ കഴിയുന്നയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും നിലവിൽ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചചയാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത‌ത്‌. ജനുവരി 30-നാണ് കേസിനാസ്‌പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിനിമ സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button