Uncategorized

സൗദി അറേബ്യയിൽ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി

റിയാദ്: ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവരുടെ ശിക്ഷയാണ് വ്യാഴാഴ്ച റിയാദിൽ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. വിദേശ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുക, സ്ഫോടകവസ്തുക്കൾ നിർമിക്കുക, നിയമവിരുദ്ധമായി ആയുധങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ. കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും വെടിയുതിർത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസുകളിൽ ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതികളെ പിടികൂടിയ ശേഷം സ്പെഷ്യലൈസ്ഡ് കോടതിയിൽ ഹാജരാക്കി കൃത്യമായ വിചാരണ പൂർത്തിയാക്കിയിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരമുള്ള വധശിക്ഷയാണ് ഇവർക്ക് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button