“ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകൾ, സുജാത നായന്മാരുടെ വീട്ടിലെ പോകൂ”

ആലപ്പുഴ: ജി. ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തിൽ എസ്എഫ്ഐയ്ക്ക് എതിരെ അതിഗുരുതര ആരോപണവുമായി ജി. സുധാകരൻ. ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണ്. കൊലയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാരാണ് എന്നും സുധാകരൻ ആരോപിച്ചു.
സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയ്ക്കെതിരെ ജി. സുധാകരൻ അധിക്ഷേപ പരാമർശം നടത്തി. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ജി. സുധാകരന് എതിരെ ആഞ്ഞടിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. ഭുവനേശ്വരനെ എസ്എഫ്ഐക്കാർ കൊലയ്ക്ക് കൊടുത്തു എന്ന് പറയുന്നത് നെറികേടാണെന്ന് നാസർ പറഞ്ഞു. ഭുവനേശ്വരൻ കൊല്ലപ്പെടുമ്പോൾ സുധാകരനായിരുന്നു എസ്എഫ്ഐ നേതാവ്. സ്വന്തം അനിയൻ്റെ രക്തസാക്ഷിത്വത്തെ സുധാകരൻ തള്ളിപ്പറയുകയാണ്. സുധാകരൻ്റെ കിളിപോയെന്നും ആർ. നാസർ പറഞ്ഞു.




