Uncategorized

ചെല്ലാനത്ത് ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവം; ജനപ്രതിനിധികൾ അടക്കം 8 കോൺഗ്രസ് പ്രവർത്തകർ പ്രതികൾ

കൊച്ചി: കൊച്ചി ചെല്ലാനത്ത് ഇലക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനപ്രതിനിധികള്‍ അടക്കം എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികള്‍. ചെല്ലാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു വിന്‍സെന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റര്‍ ഷീന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികള്‍. മൂന്ന് മുതല്‍ ആറ് വരെയുള്ളവര്‍ കണ്ടാലറിയുന്നവരാണ്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 189(1), 189(2), 191(2), 115(2), 132, 121(1), 351(3), 296(യ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരായ ജസ്റ്റിന്‍ ഗോള്‍സാല്‍വസ്, സ്‌നാബിന്‍ ടി എസ്, സിജില്‍ ദാസ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരായ ജിനു വിന്‍സെന്റ്, പീറ്റര്‍ ഷീന്‍ എന്നിവരും കണ്ടാലറിയാവുന്ന ആറ് പേരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഉദ്യോഗസ്ഥനായ ജസ്റ്റിന്‍ ഗോള്‍സാല്‍വസിന്റെ കഴുത്തില്‍ പ്രതികള്‍ കുത്തിപ്പിടിക്കുകയും അനങ്ങാന്‍ പറ്റാത്തവിധം ജീപ്പിനോട് ചേര്‍ത്തുവെച്ച് തടഞ്ഞുനിര്‍ത്തുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ എത്തിയ വാഹനം അടക്കം കത്തിച്ച് കളയുമെന്നും വീട്ടില്‍ കയറി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ വലത് ഷോള്‍ഡറില്‍ കൈകൊണ്ട് ഇടിച്ച് വേദനിപ്പിച്ചു. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌നബിന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ രണ്ടാം പ്രതിയും കണ്ടാല്‍ അറിയാവുന്ന മറ്റ് പ്രതികളും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിച്ച് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യിച്ചു. സ്‌നബിന്റെ കഴുത്തില്‍ ഇട്ടിരുന്ന ഐഡി കാര്‍ഡ് വലിച്ച് പൊട്ടിച്ചു. ഇത് തടയാന്‍ ശ്രമിച്ച ജസ്റ്റിനെയും സിജില്‍ ദാസിനെയും കണ്ടാല്‍ അറിയാവുന്ന മറ്റ് മൂന്ന് പ്രതികള്‍ ചേര്‍ന്ന് കൈകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചെല്ലാനത്തിന് സമീപം മാലാഖപ്പടിയിലായിരുന്നു സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാന്‍ എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. യുഡിഎഫിന്റെ മാത്രം പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button