Uncategorized

ഇസ്രയേൽ പലസ്തീൻ വിഷയം: ‘ചർച്ച സൗഹൃദത്തെ ബാധിക്കരുതെന്നാണ് പറഞ്ഞത്; പ്രചരിച്ചത് ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ’

പാലക്കാട്: ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. താന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ചതായി രമേഷ് പിഷാരടി പറഞ്ഞു. ഒരു മിനിറ്റില്‍ താഴെയുള്ള റീലാണ് ആളുകള്‍ കാണുന്നതെന്നും ഒരു സാഹിത്യ ഫെസ്റ്റിവലില്‍ വന്ന ചോദ്യത്തിനായാണ് മറുപടി പറഞ്ഞതെന്നും രമേഷ് പിഷാരടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രത്യേക പരിപാടിയായ ഇലക്ഷന്‍ എക്‌സ്പ്രസില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.

‘പല കാര്യങ്ങളിലും സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഒരു സാഹിത്യ ഫെസ്റ്റിവലില്‍ ഒരാള്‍ എന്നോട് ചോദിച്ചു. എല്ലാ വിഷയത്തിലും ഇരു വശമുണ്ട്. അങ്ങനെ ഒരു വിഷയത്തില്‍ പ്രതികരിച്ചാല്‍ അയാളുടെ കമന്റ് ബോക്‌സില്‍ പലരും അഭിപ്രായം പറഞ്ഞ് യുദ്ധകളമായി മാറുകയാണ് ചെയ്യുകയെന്നാണ് ഞാന്‍ പറഞ്ഞത്. പലസ്തീന്‍ വിഷയത്തില്‍ മാത്രമല്ല അന്ന് അഭിപ്രായം പറഞ്ഞത്. പള്ളുരുത്തിയില്‍ ഒരു ഹിജാബ് വിഷയമുണ്ടായി. ലോകത്തിന്റെ മറ്റൊരു സ്ഥലത്ത് ഇസ്രയേലും പലസ്തീനും തമ്മില്‍ യുദ്ധം നടക്കുന്നു. പള്ളുരുത്തിയില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അവര്‍ വട്ടം കൂടിയിരുന്നും പലസ്തീന്‍ വിഷയം നെതന്യാഹും മറ്റും കൂടിയിരുന്ന് തീര്‍ക്കേണ്ടതാണ്. അതിനെ ചൊല്ലി നമ്മള്‍ ഇവിടെ സംസാരിക്കുമ്പോള്‍, ഒരു മുസ്ലിം സഹോദരനും ഹിന്ദു സഹോദരനും ക്രിസ്ത്യന്‍ സഹോദരനും കൂടി ഈ വിഷയം ചര്‍ച്ച ചെയ്ത് നമ്മുടെ ബന്ധത്തെ അത് ബാധിക്കരുത്’, രമേഷ് പിഷാരടി പറഞ്ഞു.

നമ്മള്‍ തമ്മിലുള്ള സൗഹൃദം പൊന്നുപോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. ‘ലോകത്തിന്റെ മറ്റ് ഇടങ്ങളില്‍ നടക്കുന്ന സൗഹൃദം ചര്‍ച്ച ചെയ്യുന്നത് വഴി ഞാനോ നിങ്ങളോ തമ്മില്‍ ഒരു വഴക്കുണ്ടാകരുത്. ആ റീലില്‍ ഞാന്‍ അതാണ് പറഞ്ഞത്. എന്റെ ഉദ്ദേശം വളരെ ശുദ്ധമാണ്’, രമേഷ് പിഷാരടി നിലപാട് വ്യക്തമാക്കി.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയത് കൂട്ടക്കുരുതിയാണെന്നും ആ നിലപാടില്‍ വ്യത്യാസമില്ലെന്നും രമേഷ് പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സാഹിത്യ ഫെസ്റ്റിവലിലെ റീല്‍ വൈറലായിരുന്നു. ഇതിലായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button