Uncategorized

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍ റസാഖ്

പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഞെട്ടലുണ്ടാക്കിയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത്. ജനപ്രതിനിധികള്‍ പലരും പ്രശോഭിന് സഹായമൊരുക്കുന്നുണ്ട്. പാലക്കാടിനെ സംബന്ധിച്ച് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. പ്രശോഭിനെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും എന്‍എംആര്‍ റസാഖ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും രംഗത്തെത്തിയിരുന്നു. പരാതി ഭയപ്പെടുത്തുന്നതെന്നായിരുന്നു സുരേഷ് ബാബു പറഞ്ഞത്. കോണ്‍ഗ്രസ് എന്നത് School of Immoral studies ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?. കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണ്. കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ്, പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്‌കൂള്‍ ലീഡര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. കൗണ്‍സിലര്‍ക്ക് ഇതിനൊക്കെ ധൈര്യം കിട്ടിയത് എങ്ങനെയാണ് എന്നതാണ് ചോദ്യം. ഹെഡ്മാഷിനും ക്ലാസ് ടീച്ചര്‍ക്കും ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചു കാണുമെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button