കെ രാജനെതിരെ അന്വേഷണമെന്ന വ്യാജ പ്രചരണം; ഹർജിക്കാരനായ UDF സ്ഥാനാർത്ഥിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഡിജിറ്റല്‍ സര്‍വ്വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ മന്ത്രി കെ രാജനെതിരെ അന്വേഷണമെന്ന വ്യാജ പ്രചാരണത്തില്‍ പൊതുതാല്പര്യ ഹര്‍ജിക്കാരനായ ഷാജി ജെ കോടങ്കണ്ടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അസത്യപ്രചാരണം നടത്തിയെന്ന മന്ത്രി കെ രാജന്റെ പരാതിയിലാണ് കോണ്‍ഗ്രസ് നേതാവും പൊതുതാല്പര്യ ഹര്‍ജിക്കാരനുമായ ഷാജി ജെ കോടങ്കണ്ടത്തിനെതിരെയാണ് കടുത്ത വിമര്‍ശനം. ഒല്ലൂരില്‍ കെ രാജനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഷാജി ജെ കോടങ്കണ്ടത്താണ്.
മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇല്ലാത്ത ഹൈക്കോടതി ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ അവതരിപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ മനപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം. നീതി നിര്‍വഹണത്തില്‍ ഹര്ജിക്കാരന് ഇടപെട്ടു. കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു.നേട്ടമുണ്ടാക്കാനായാണ് ഹര്ജിക്കാരന് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഇത്തരം ഒരു നടപടി അഭിഭാഷകന് കൂടിയായ ഹര്ജിക്കാരനില് നിന്ന് പ്രതീക്ഷിച്ചില്ല. വാക്കുകള്‍ കൊണ്ട് കളിക്കരുത്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തതയുണ്ടായിരുന്നു എന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഷാജി ജെ കോടങ്കണ്ടത്തിന്റെ സത്യവാങ്മൂലവും പത്രക്കുറിപ്പും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും ദീപിക ദിനപത്രത്തിലെ ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. വാര്‍ത്ത നല്കിയ ദീപിക ദിനപത്രത്തിന്റെ എഡിറ്ററുടെ മാപ്പപേക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചു.




