Uncategorized

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

അമേരിക്ക ഉപരോധനങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള ഈ എല്‍പിജി കാര്‍ഗോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികള്‍ പങ്കിട്ടെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വ്യാപാരി വഴിയാണ് ഇത് വാങ്ങിയതെന്നും രൂപയിൽ പണം നൽകാനാണ് തീരുമാനമെന്നും വിവരമുണ്ട്. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.

പശ്ചിമേഷ്യയിൽ യുദ്ധം തുടരവേ രാജ്യത്ത് ഊർജസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഊർജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു രാഷ്ട്രീയപാർട്ടികള്‍ക്കായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button