സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ കേസ്, രേഖകള്‍ കൈമാറി

സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതിയിൽ കെ സി വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ കേസ്. ഹരിയാനയിലെ മുൻ മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവാണ് പരാതി നൽകിയത്. സീറ്റിനായി ഏഴ് കോടി രൂപ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
ഗൗരവ് കുമാറാണ് ദില്ലി പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ദില്ലി പൊലീസിന് രേഖകൾ കൈമാറി. ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഓഡിയോ ക്ലിപ്പുകൾ, വാട്സ്ആപ് ചാറ്റ് എന്നിവയാണ് പൊലീസിന് കൈമാറിയത്. പരാതിക്ക് പിന്നാലെ കേസ് പിൻവലിക്കാനായി കോൺഗ്രസ് നേതാക്കളുടെ ശ്രമം നടക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് 15 ലക്ഷം തിരികെ നൽകിയെന്ന് ഗൗരവ് കുമാർ പറയുന്നു. കൊടിക്കുന്നിൽ സുരേഷ് ഇനി നൽകാനുള്ളത് ഒരു കോടി അഞ്ച് ലക്ഷം രൂപയാണെന്ന് ഗൗരവ് കുമാർ പരാതിയിൽ പറയുന്നു.
കെ സി വേണുഗോപാൽ 75 ലക്ഷവും, പി എ അനസ് 10 ലക്ഷവും നൽകാനുണ്ടെന്ന് ഗൗരവ് കുമാർ പറയുന്നു. പ്രിയങ്ക ഗാന്ധി നൽകാനുള്ളത് 35 ലക്ഷവുമെന്ന് പരാതിയിൽ ആരോപിക്കുന്നു. കേസ് പിൻവലിക്കാൻ ഭീഷണി നേരിടുന്നെന്നും പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും ഗൗരവ് കുമാർ ആരോപിക്കുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും നവരാത്രി ദിവസം രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൗരവ് കുമാർ കൂട്ടിച്ചേർത്തു.




