എല്‍പിജി പ്രതിസന്ധിക്കിടെ സിലിണ്ടര്‍ മോഷണം; ബെംഗളൂരുവില്‍ വീട്ടില്‍ നിന്ന് സിലിണ്ടറുകള്‍ മോഷ്ടിച്ച് യുവാക്കള്‍

ബെംഗളുരു: എൽപിജി പ്രതിസന്ധിക്കിടെ സിലിണ്ടർ മോഷണം. ബെംഗളൂരുവിലെ ബെഗുരുവിലാണ് സംഭവം. ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെൻ്റിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ രണ്ട് സിലിണ്ടറുകളുമായി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മോഷ്ടാക്കളിൽ ഒരാൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒപ്പമുള്ളയാൾ റെസിഡൻസിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക ഗ്യാസ് സിലിണ്ടറുകൾ എടുത്തുകൊണ്ട് വരികയും ടൂവീലറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. പിന്നാലെ ബെഗൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എൽപിജി ക്ഷാമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കേയാണ് തുടർച്ചയായി കർണാടകയിൽ നിന്നും സിലിണ്ടർ മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ബെംഗളൂരുവിൽ രണ്ട് എൽപിജി മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കല്യാൺ നഗർ മേഖലയിൽ സിലിണ്ടറുകൾ ചാക്കിലാക്കി കടന്നുകളയുന്ന മോഷ്ടാക്കളുടെ ദൃശ്യമാണ് പുറത്തുവന്നത്. മറ്റൊന്ന് ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗറിൽ ചന്നാപാട്നയിലാണ് നടന്നത്. ഇവിടെ വീട്ടിൽ ആളുകൾ ഇല്ലാത്ത നേരം നോക്കിയാണ് മോഷ്ടാക്കൾ സിലിണ്ടറുമായി കടന്നുകളഞ്ഞത്. സിലിണ്ടർ മാറ്റാനായി നോക്കുമ്പോഴാണ് മോഷ്ടിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മനസിലായത്.




