വഴിയിലൂടെ പോകുന്ന നാട്ടുകാർക്ക് നേരെ കണ്ണുപൊട്ടുന്ന തെറി പതിവ്, സഹികെട്ട് പരാതി; ഒടുവിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം

കൊല്ലം: ആലപ്പാട് മഞ്ഞാടിത്തറയിൽ അയൽവാസികളെ തെറിവിളിക്കുകയും വഴി തടസപ്പെടുത്തുകയും ചെയ്യുന്ന നാൽപ്പത്തിയഞ്ചുകാരിക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ചികിത്സ. നാട്ടുകാരുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലാണ് ചികിത്സയ്ക്ക് വഴിയൊരുക്കിയത്. നാട്ടിലെ അയൽവാസികളായ എട്ടുപേർ ചേർന്നാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ഇതോടെ കമ്മീഷൻ സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ടിനോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശപ്രകാരമാണ് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയത്.
ജില്ലാ സാമൂഹികനീതി ഓഫീസറും ഒ.സി.ബി. കൗൺസിലറുമാണ് സന്ദർശനം നടത്തിയത്. സന്ദർശന വേളയിൽ നാൽപ്പത്തിയഞ്ചുകാരിയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ബന്ധുക്കളായി മറ്റാരുമില്ലാത്തതിനാൽ ഇവരുടെ വസ്തു മറ്റാരെങ്കിലും തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ഇവർ തെറി വിളിക്കുന്നത് എന്ന് ബോധ്യമായി. തുടർന്ന് കൗൺസിലിങ്ങിലൂടെ ചേച്ചിക്ക് ആശുപത്രിയിൽ കൊണ്ടുപോയി ആവശ്യമായ ചികിത്സ നൽകാമെന്ന് സഹോദരി ഉറപ്പു നൽകി. ഇനി താനാരെയും തെറി വിളിക്കില്ലെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പും നൽകി.




