‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; സി.ജെ.റോയിയുടെ ഡയറിയിൽ നിർണായക വിവരങ്ങൾ

പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായിരുന്ന സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പിന് സമാനമായ വിവരങ്ങൾ. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്ന് ഡയറി കുറിപ്പ്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും ഡയറിയിലുണ്ട്. റോയിയുടെ സഹോദരന്റെയും ഗ്രൂപ്പ് ഡയറക്‌ടറുടെയും മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും. ആദ്യം രേഖപ്പെടുത്തിയ മൊഴികളിൽ വ്യക്‌തത വരുത്തും ഇരുവർക്കും ഹാജരാകാനുള്ള നോട്ടിസ് അയച്ചു.
സി.ജെ.റോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കർണാടക പോലീസ് ഊർജിതമാക്കി. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്‌ഥരിൽ നിന്നും മൊഴിയെടുത്തതിന് പിറകെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കുടുംബത്തിന്റെ മൊഴികൾ പരിശോധിച്ച സംഘം ആവശ്യമെങ്കിൽ വീണ്ടും അവരെ വിളിച്ചുവരുത്തും. അതിനിടെ കുടുംബം അറിയാതെ നാളെ കൊച്ചിയിൽ വിളിച്ചു ചേർത്തിരുന്ന വാർത്താ സമ്മേളനം മാറ്റി. മകനും ഗ്രൂപ്പ് ഡയറക്ടറും ചേർന്ന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ആണ് നിലവിലെ ധാരണ.
ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മരണത്തിന് തൊട്ടു മുൻപ് റെയ്‌ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുമായി വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലന്ന് പൊലീസ് കണ്ടെത്തി. ബെംഗളുരു ബെന്നാർഘട്ടയിലെ നേച്ചർ ലക്ഷ്വറി കാസ്കേഡ് റിസോട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ.




