ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 56കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇൻഷുറൻസ് തുക തട്ടാനായി രണ്ട് ആണ്‍ മക്കൾ ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകമെന്നാണ് കണ്ടെത്തൽ. ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ ചില സംശയങ്ങളെ തുടർന്നാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.
സർക്കാർ സ്കൂളിൽ ലബോറട്ടറി അസിസ്റ്റന്‍റായ 56 കാരനായ ഇ പി ഗണേശനെ ഒക്ടോബറിലാണ് പൊത്താതുർപേട്ട ഗ്രാമത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചെന്നാണ് കുടുംബം പറഞ്ഞത്. ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയപ്പോൾ,ഗണേശന്‍റെ പേരിൽ ഭീമമായ തുകയ്ക്ക് ഒന്നിലധികം പോളിസികൾ എടുത്തതായി കണ്ടെത്തി. മക്കളുടെ പെരുമാറ്റത്തിലും ഇൻഷുറൻസ് കമ്പനിക്ക് സംശയം തോന്നി. തുടർന്ന് ഇൻഷുറൻസ് കമ്പനി പൊലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മക്കളുടെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.




