Uncategorized

ഇറിഡിയം തട്ടിപ്പ്: DYSPയുടെ 25 ലക്ഷം പോയി; പഞ്ചായത്ത് പ്രസിഡന്റും എസ്ഐയുടെ ഭർത്താവും പറ്റിക്കപ്പെട്ടു

ആലപ്പുഴ: ഇറിഡിയം വില്പനയിലൂടെ കോടികൾ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന് ഇരയായത് പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നിരവധി പേർ. റിസർവ് പൊലീസിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്കും വനിതാ എസ്ഐയുടെ ഭർത്താവിനും പണം നഷ്ടമായി. 25 ലക്ഷം രൂപയാണ് ഡിവൈഎസ്പിയിൽ നിന്ന് സംഘം തട്ടിയെടുത്തത്. വനിതാ എസ്ഐയുടെ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയാണ് തട്ടിയത്.

ഡിവൈഎസ്പിയെ നിരവധി യോഗങ്ങളിൽ സംഘം പങ്കെടുപ്പിച്ചിരുന്നു. അപ്പോഴെല്ലാം കോടികളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കൊടുത്ത പണം പോലും തിരിച്ചുനൽകിയില്ല. വനിതാ എസ്ഐയുടെ ഭർത്താവായ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നുവരെ സംഘം പണം അടിച്ചുമാറ്റി. 10 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയത്. ഇതറിഞ്ഞ എസ്‌ഐ തട്ടിപ്പുകാരെ വിളിച്ചപ്പോൾ പോലും പണം പത്തിരട്ടിയാക്കി തിരിച്ചുനൽകും എന്നായിരുന്നു വാഗ്ദാനം.

പണം നഷ്ടപ്പെട്ടവരിൽ ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും ഉണ്ടെന്നാണ് വിവരം. 10 കോടി ലഭിക്കുമെന്ന മോഹന വാഗ്ദാനത്തിൽ വീണ് 39 ലക്ഷം രൂപയാണ് ഇവർ സംഘത്തിന് നൽകിയത്. ഇതിന് പുറമെ വിമുക്ത ഭടന്മാരിൽ നിന്നുവരെ സംഘം പണം അടിച്ചുമാറ്റിയിട്ടുണ്ട്.

കുമരകത്താണ് തട്ടിപ്പുകാർ യോഗം വിളിച്ചുചേർത്തത്. ഇതിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ആലപ്പുഴ വീയപുരം സ്വദേശിയായ സജി ഔസേഫാണ് തട്ടിപ്പിന്റെ സൂതധാരൻ എന്നാണ് കരുതുന്നത്. പരിചയക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച ശേഷം തട്ടിപ്പിനിരയാക്കുന്നതാണ് ഇയാളുടെ രീതി. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഐഫോൺ നൽകാൻ ഇയാൾ പ്രത്യേക പിരിവ് നടത്തിയിരുന്നു. അപ്പോഴാണ് മറ്റുള്ളവർ വിവരങ്ങൾ അറിഞ്ഞത്. തട്ടിപ്പ് സംബന്ധിച്ച പരാതികളിൽ നടപടികൾ ഇല്ല എന്ന് ആരോപണമുണ്ട്. ഇതിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടന്നാണ് സംശയിക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button