Uncategorized

തദ്ദേശ തെരഞ്ഞെടുപ്പ്: ‘ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം’; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി

ആലപ്പുഴ: തദ്ദേശതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലമെന്നും എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു. ജനങ്ങൾ ജീവിത അനുഭവങ്ങളെ മുൻ നിർത്തി വോട്ട് ചെയ്യും. അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും. ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കും. കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് മനഃപൂർവം പിടിച്ചില്ല എന്നാണ് ചിലരുടെ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അന്വേഷണത്തിലും പോലീസിനോ സർക്കാരിനോ അമാന്തമില്ല. ഒരു സിപിഎം എംഎൽഎ ഇപ്പോൾ ജയിലിൽ അല്ലേയെന്നും എംഎ ബേബി ചോദിച്ചു. അതിൽ നടപടി വൈകിയില്ലല്ലോ? പിടി കുഞ്ഞഹമ്മദിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന നടത്തും. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. തെറ്റുകാരെ സർക്കാർ സംരക്ഷിക്കില്ല. പരാതി കൈമാറാൻ വൈകിയിട്ടില്ല. സിപിഎമ്മിന് ഒരു വിഷയത്തിലും ഇരട്ടത്താപ്പില്ലെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾ നിയമസാക്ഷരത ഉള്ള ജനങ്ങൾ ആണെന്നും കോടതി വിധിയിൽ ജനം സാമാന്യ നീതി പ്രതീക്ഷിക്കുമെന്നും ആയിരുന്നു നടിയെ ആക്രമിച്ച കേസിൽ എംഎ ബേബിയുടെ പ്രതികരണം. അതിനെ അട്ടിമറിക്കുന്ന വിധി വന്നു എന്നാണ് ജനം മനസ്സിലാക്കുന്നത്. അതിജീവിതക്ക് കേരളം പിന്തുണ നൽകുന്നു. അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണ് താനെന്നും വിധിയിൽ കേരളത്തിലെ പൊതു മനസിന്‌ ആവലാതിയുണ്ടെന്നും എംഎ പറഞ്ഞു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചു. എന്നാൽ അതിനേക്കാൾ കുറ്റകൃത്യം കാണിച്ച രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകി. സീരിയൽ ഒഫണ്ടർ ആണ് രാഹുലെന്നും നാട് പ്രതീക്ഷിക്കുന്ന നീതിബോധം കേരളത്തിലെ ചില കോടതികളിൽ നിന്ന് ഉണ്ടാവുന്നില്ലെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. രാഹുലിനെ പുറത്താക്കി എന്ന് പറയുന്ന പാർട്ടി തന്നെ പൂച്ചെണ്ടു നൽകി സ്വീകരിച്ചുവെന്നും ബേബി വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button