വിവാഹം കഴിഞ്ഞ് നവവധു ഭർതൃവീട്ടിലെത്തി മണിയറയിൽ കയറി; 20 മിനിറ്റിന് പിന്നാലെ വിവാഹ മോചനം വേണമെന്ന് വാശി

അസാധാരണമായ ഒരു വാർത്തയാണ് ഉത്തർപ്രദേശില്‍ നിന്നും വരുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ നവവധു പിന്നാലെ വിവാഹം ഉപേക്ഷിച്ചു. ഭർതൃ വീട്ടുകാരും നാട്ടുകാരും എന്തിന് സ്വന്തം വീട്ടുകാരും നാട്ടുക്കൂട്ടവും ആവശ്യപ്പെട്ടിട്ട് പോലും യുവതി തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ഇരുവരുടെയും മണിക്കൂറുകൾക്ക് മുമ്പ് മാത്രം നടന്ന വിവാഹം അസാധുവായതായി പഞ്ചായത്ത് പ്രഖ്യാപിച്ചു. അപ്പോഴും വധു എന്തിനാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നതിന് മാത്രം ആരുടെയും കൈയില്‍ ഉത്തരമില്ലായിരുന്നു.
വിവാഹം പിന്നാലെ വിവാഹ മോചനം
ഉത്തർപ്രദേശിലെ ദിയോറിയയിൽ മാസങ്ങളുടെ ആലോചനകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ഭാലുവാനിയിൽ ഒരു ജനറൽ സ്റ്റോർ നടത്തുന്ന വിശാൽ മധേസിയ സേലംപൂരിലെ പൂജയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നവംബർ 25 നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് വൈകീട്ട് ഏഴ് മണിയോടെ വരനും സംഘവും അടങ്ങിയ വിവാഹ ഘോഷയാത്ര വധുവിന്റെ വീട്ടിലെത്തി. അന്ന് രാത്രി വധൂ ഗൃഹത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തി. പിന്നാലെ വരന്റെ കുടുംബത്തോടൊപ്പം വധു തന്റെ പുതിയ വീട്ടിലേക്ക് മടങ്ങി. വരന്റെ വീട്ടിലെത്തിയ വധു, മണിയറയിലേക്ക് കയറി 20 മിനിറ്റിന് ശേഷം ഇറങ്ങിവന്നു. പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. ‘എന്റെ മാതാപിതാക്കളെ വിളിക്കൂ. ഞാൻ ഇവിടെ താമസിക്കില്ല.’ എന്നായിരുന്നു വധു ആവര്‍ത്തിച്ച് കൊണ്ടിരുന്നത്.




