ശബരിമല: തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു; സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും

ശബരിമല ദർശനത്തിനായി തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. തീര്‍ത്ഥാടനത്തിന്‍റെ പത്താം ദിവസമായ ചൊവ്വാഴ്ച 89216 പേരാണ് മലചവിട്ടിയത്. ഇന്നും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല. കൃത്യമായ നിയന്ത്രണങ്ങളോടെ പമ്പ മുതൽ ഭക്തരെ കടത്തി വിടുന്നതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനാകുന്നുണ്ട്.
ഇന്നലെ, രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നിരുന്നില്ല. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 8.5 ലക്ഷം കടന്നു. തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇന്നും സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും.
കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബോർഡ് യോഗം ഇന്നലെ ചേർന്നിരുന്നു. ശബരിമലയിൽ തീർത്ഥാടകരുടെ വരവ് നിലവിൽ നിയന്ത്രണ വിധേയമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞിരുന്നു. എരുമേലിയിൽ കൂടി സ്പോട്ട് ബുക്കിംഗ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.




