പുല്ലരിയുന്നതിനിടെ 14 കാരൻ ലൈംഗിക പീഡനം നടത്തിയ 40 കാരി മരിച്ചു; നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു

ഹമീർപൂർ: പുല്ലരിയുന്നതിനിടെ 14 കാരൻ ലൈംഗിക പീഡനം നടത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 40 വയസുകാരി മരിച്ചു. പ്രതിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മരിച്ച യുവതിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഞായറാഴ്ച ഹമീർപൂർ ജില്ലയിൽ ദേശീയപാത ഉപരോധിച്ചു. മരണപ്പെട്ട യുവതിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നീതി ഉറപ്പു നൽകിയതിനെത്തുടർന്ന് നാട്ടുകാർ ഉപരോധം പിൻവലിച്ചു.നവംബർ 3-ന് ആക്രമിക്കപ്പെട്ട യുവതി അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വച്ചാണ് മരിച്ചത്. കുറ്റം സമ്മതിച്ച പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും മരിച്ച യുവതിയുടെ മൃതദേഹം ഹമീർപൂർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഝാനിയാരി ഗ്രാമത്തിന് സമീപമുള്ള ഹമീർപൂർ-ധർമ്മശാല ദേശീയപാതയിൽ വെച്ച് ഉപരോധിക്കുകയായിരുന്നു.
പോലീസിന്റെ റിപ്പോർട്ട് പ്രകാരം, ഹമീർപൂർ ജില്ലയിലെ സാസൻ ഗ്രാമത്തിൽ നവംബർ 3-നാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി സമീപത്തെ പാടത്ത് പുല്ലു മുറിക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി പ്രതിരോധിച്ചപ്പോൾ പ്രതി ഒരു വടിയും കത്രികയും ഉപയോഗിച്ച് അതിക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പാടത്ത് രക്തം വാർന്ന് കിടക്കുന്ന നിലയിൽ യുവതിയെ കണ്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് യുവതിയെ ഹമീർപൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിജിഐ ചണ്ഡീഗഢിലേക്ക് റഫർ ചെയ്യുകയായിരുന്നു.




