കണ്ണൂരിൽ ഇനി വനിത മേയർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ മൂന്നിടങ്ങളിൽ ഇത്തവണ വനിതകൾ മേയർമാരാകും.
കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കഴിഞ്ഞതെരഞ്ഞെടുപ്പിൽ ഇവ പൊതുവിഭാഗത്തിലായിരുന്നു. ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെയും അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണമായി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക. തിരുവനന്തപുരം: വനിത, കൊല്ലം: വനിത, പത്തനംതിട്ട: വനിത, ഇടുക്കി: വനിത, തൃശൂർ: വനിത, കോഴിക്കോട്: വനിത, വയനാട്: വനിത, എറണാകുളം: പട്ടികജാതി- എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സംവരണം.
87 മുനിസിപ്പാലിറ്റികൾ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാ ഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്‌തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡൻറ് സ്ഥാനങ്ങളിൽ 67 എണ്ണം വനിതകൾക്കും എട്ട് എണ്ണം പട്ടികജാതി വനിതകൾക്കും ഏഴ് എണ്ണം പട്ടികജാതിക്കാർക്കും രണ്ട് എണ്ണം പട്ടികവർഗ വനിതകൾക്കും ഒരെണ്ണം പട്ടികവർഗക്കാർക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 417 ഇടങ്ങളിൽ പ്രസിഡൻറ് സ്ഥാനം വനിതകൾക്കാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കും എട്ട് എണ്ണം പട്ടികവർഗ സ്ത്രീകൾക്കും എട്ട് എണ്ണം പട്ടികവർഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.




