ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായ ഓട്ടോമൊബൈൽ സ്ഥാപനമെന്ന് ഇഡി

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈല്‍ സ്ഥാപനമെന്ന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കോയമ്പത്തൂരിലെ ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്ത് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് കണ്ടെത്തൽ.
ഭൂട്ടാനിലെ മുൻ സൈനികനും ഇടനിലക്കാരനുമായ ഷാ കിൻലിക്കൊപ്പം ചേർന്ന് 16 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇവർ ഇ ഡിയോട് സമ്മതിച്ചു. 2023-24 കാലത്തുവാങ്ങിയ ഇവ ഇന്ത്യ-ഭൂട്ടാൻ അതിർത്തിയായ ജയ്ഗാവിൽ എത്തിച്ച് അവിടെ നിന്ന് കണ്ടെയ്നർ ട്രക്കുകളിൽ കയറ്റി കോയമ്പത്തൂരിലെത്തിക്കുകയായിരുന്നു. ഇതിനായി കസ്റ്റംസ് അനുമതി തേടുകയോ ഇറക്കുമതിച്ചുങ്കം നൽകുകയോ ചെയ്തിട്ടില്ല.
വ്യാജ എൻഒസികൾ തയാറാക്കിയെന്നും ഇതിനായി അനധിക്യത മാർഗങ്ങളിലൂടെ പണമിടപാട് നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കോയമ്പ ത്തൂരിലെത്തിക്കുന്ന വാഹനങ്ങൾ പൊളിച്ച് അവയുടെ സ്പെയർപാർട്സ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിറ്റു. ഓൺലൈൻ സൈറ്റുകളെയാണ് ഇതിനായി ഉപയോഗിച്ചത്.L




