Uncategorized

ചെലവ് 70 കോടി; മെസിപ്പടയ്ക്കായി കലൂര്‍ സ്‌റ്റേഡിയം പുതുക്കി പണിയുന്നു, പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും

കൊച്ചി: മെസിപ്പടയ്ക്കായി കലൂര്‍, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പുതുക്കിപ്പണിയുന്നു. 70 കോടി ചെലവിട്ട് ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. 50,000 കാണികള്‍ക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ഒരുക്കുക. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങി. ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഭാവിയില്‍ ഫിഫ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത്.

അന്‍പതിനായിരം കാണികള്‍ക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികള്‍ പുരോഗമിക്കുന്നു. സീലിങ്ങിന്റെ സ്‌ട്രെങ്തനിങ് ഉള്‍പ്പെടെ നടത്തും. സ്റ്റേഡിയത്തിന്റെ ചുറ്റും അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും റിപ്പോര്‍ട്ടര്‍ എംഡി അറിയിച്ചു. ജിസിഡിഎയില്‍ നിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിര്‍മാണം തുടങ്ങി. ടിക്കറ്റ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും.

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവില്‍ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ മേല്‍നോട്ടത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ കലക്ടര്‍ ജി പ്രിയങ്ക നിര്‍മാണ പുരോഗതി വിലയിരുത്തുന്നുണ്ട്. മെസിയേയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനേയും കാണാന്‍ എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും അവസരം ഒരുക്കുന്ന തരത്തിലാകും സജ്ജീകരണങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button