കിഴക്കൻ ജറുസലേമിൽ വെടിവയ്പ്പിൽ ആറ് മരണം; ഭീകരരെ വധിച്ചതായി ഇസ്രായേൽ

കിഴക്കൻ ജറുസലേമിൽ ബസിൽ നടന്ന വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇസ്രായേൽ പോലീസ് സംഭവത്തെ ഭീകരാക്രമണമാണെന്ന് ആരോപിച്ചു. വെടിവെയ്പ്പ് നടത്തിയ രണ്ട് പേരെയും വധിച്ചതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ജറുസലേമിലെ യിഗൽ യാദിൻ സ്ട്രീറ്റിലെ റാമോട്ട് ജംഗ്ഷനിലാണ് വെടിവയ്പ്പ് നടന്നത്. തീവ്രവാദികൾ ഒരു ബസിൽ കയറി യാത്രക്കാർക്ക് നേരെ വെടിയുതിർത്തതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഒരു സൈനികനും ആയുധധാരിയായ ഒരു സാധാരണക്കാരനുമാണ് രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നത്. വെടിവെപ്പു നടത്തിയവർ വെസ്റ്റ് ബാങ്ക് പലസ്തീനികളാണെന്നും അവർ റാമല്ല പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരായി കരുതപ്പെടുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.വെടിവെയ്പ്പിൽ പരിക്കേറ്റ അഞ്ച് പേരെ ജറുസലേമിലെ ആശുപത്രികളിലേക്ക് മാറ്റുകയും പരിക്കേറ്റ മറ്റ് നിരവധി പേർക്ക് അടിയന്തര ചികിത്സാ സഹായം നൽകുകയും ചെയ്തു.ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ സ്ഥാപന മേധാവികളുമായി സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിന് മറുപടിയായി പ്രതിരോധം ശക്തമാക്കുന്നതിനായി സമീപത്തുള്ള വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പലസ്തീൻ ഗ്രാമങ്ങൾ വളയുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.




