“അവനെ കാണാതായപ്പോൾ ചോദിച്ചു, അറിയില്ലെന്നായിരുന്നു മറുപടി”; വിജിൽ നരഹത്യാ കേസിൽ പ്രതികളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പിതാവ്

കോഴിക്കോട്: വിജിൽ നരഹത്യാ കേസിൽ പുറത്തുവന്ന പ്രതികളുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്ന ആരോപണവുമായി പിതാവ് വിജയൻ. വിജിലിൻ്റെ അടുത്ത സുഹൃത്തുക്കൾ ആണ് പിടിയിലായ രണ്ടുപേരും. വിജിലിനെ കാണാതായപ്പോൾ ഇവരോട് അന്വേഷിച്ചിരുന്നു. എന്നാൽ അറിയില്ല എന്നാണ് മറുപടി നൽകിയത്. വിജിൽ നേരത്തെ ലഹരി ഉപയോഗിക്കുമായിരുന്നില്ല. വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും, തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും പിതാവ് എൻ.പി. വിജയൻ
വിജിലിനെ കുഴിച്ചുമൂടി എട്ടാം മാസം കുഴി തുറന്ന് അസ്ഥികൾ പുറത്തെടുത്തെന്നായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. അസ്ഥികൾ കടലിൽ ഒഴുക്കിയെന്നും വിജിലിന്റെ ബൈക്കും, മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ നീക്കം. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ സരോവരത്തെത്തി തെളിവെടുപ്പ് ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതി രഞ്ജിത്തിനായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.




