പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കിയിൽ, 2.20 കോടി അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.
ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഫര്‍ണിച്ചറിന് 29.01 ലക്ഷം രൂപയും, കമ്പ്യൂട്ടര്‍, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും 64.54 ലക്ഷം രൂപയും, കണ്‍സ്യൂമബിള്‍സ്, കെമിക്കല്‍സ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. 8 സ്പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷന്‍, രജിസ്ട്രേഷന്‍, അത്യാഹിത വിഭാഗം, ഡയഗ്‌നോസ്റ്റിക്‌സ് സോണ്‍, ക്രിയകല്‍പ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെന്‍സറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തസ്തികകളുടെ പ്രൊപോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇടുക്കിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്. ഇവിടെ ആയുര്‍വേദ ചികിത്സയെ ആശ്രയിക്കുന്ന ധാരാളം പേര്‍ ആശ്രയിക്കുന്നുണ്ട്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സാധ്യമാകുന്നതോടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സകള്‍ ഇടുക്കിയില്‍ സാധ്യമാക്കാനാകും.




