ധര്‍മസ്ഥല കേസിലെ മാധ്യമവിലക്ക്; ‘വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്‍റെ കോളേജിൽ’, കോടതിയിൽ നിന്ന് കേസ് മാറ്റാൻ അപേക്ഷ

ബെംഗളൂരു: ധര്‍മസ്ഥലയിൽ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യവിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്‍റെ കോളേജിലെന്ന് വിവരം. വിധി പറഞ്ഞ ബെംഗളുരു കോടതി ജഡ്‍ജിയായ ജഡ്ജിയായ ബി. വിജയ് കുമാർ റായ് പഠിച്ചത് ധർമസ്ഥല ട്രസ്റ്റിന് കീഴിലുള്ള മംഗളൂരുവിലെ എസ്‍ഡിഎം ലോ കോളേജിലാണെന്നും ഈ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നൽകി.
ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന നിയമവിദ്യാഭ്യാസസ്ഥാപനമാണ് എസ്‍ഡിഎം ലോ കോളേജ്. ബെംഗളുരു അഡീ. സിറ്റി സിവിൽ സെഷൻസ് കോടതി 10-ലെ ജഡ്ജിയാണ് വിജയ് കുമാർ റായ്. 2004-ൽ വിജയ് കുമാർ റായ് പി പി ഹെഗ്ഡെയെന്ന അഭിഭാഷകന്‍റെ ജൂനിയറായിരുന്നു. ധർമസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നത് ഈ അഭിഭാഷകന്‍റെ സ്ഥാപനമാണ്.
ധർമസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി എണ്ണായിരത്തോളം വാർത്താ ലിങ്കുകൾ പിൻവലിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂല വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തിരുന്നു.




