തകര്‍ന്ന കെട്ടിടത്തിൽ ഒരു വർഷമായി ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ, തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും

ആലപ്പുഴ: കാര്‍ത്തിക പള്ളിയിൽ തകര്‍ന്നു വീണ സ്കൂൾ കെട്ടിടം കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അദ്ധ്യാപകൻ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇവിടെ പഠിക്കുന്ന കുട്ടികളടക്കം പറയുന്നത്.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകര്‍ന്നതെന്നും ഈ കെട്ടിടത്തിൽ ഒരു വര്‍ഷമായി ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു പ്രധാന അദ്ധ്യാപകൻ വിശദീകരിച്ചത്. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകളേ ആയിട്ടുള്ളു. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നു വരികയാണെന്നും അധ്യാപകൻ വിശദീകരിച്ചിരുന്നു.
എന്നാൽ പ്രധാന അധ്യാപകനെ പൂര്‍ണമായും തള്ളുകയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും. ക്ലാസുകൾ കഴിഞ്ഞ ആഴ്ച വരെ പ്രവര്‍ത്തിച്ചിരുന്നതായാണ് കുട്ടികളും നാട്ടുകാരും ചില രക്ഷിതാക്കളും പ്രതികരിച്ചത്. അപകടം നടന്നതിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.




