ബസിൽ വച്ച് പ്രസവിച്ച ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്

പർഭാനി: തുണിയിൽ പൊതിഞ്ഞ് ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ 19കാരിക്കും ഭർത്താവ് എന്ന് വിശദമാക്കിയ 21കാരനുമെതിരെയാണ് കേസ് എടുത്തത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് 19കാരി ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വച്ച് പ്രസവിച്ചത്.
പ്രസവത്തിന് പിന്നാലെ പൂനെയിൽ നിന്ന് പർഭാനിയിലേക്കുള്ള ബസിന്റെ ജനലിലൂടെ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. പൂനെയിലെ ചകാനിൽ ദിവസ വേതനക്കാരായ യുവതിയും യുാവിനും ജീവനില്ലാത്ത അവസ്ഥയിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് അവകാശപ്പെടുന്നത്. നിയമ പ്രശ്നങ്ങൾ ഭയന്നാണ് കുഞ്ഞിന്റെ മൃതദേഹം റോഡിൽ എറിഞ്ഞതെന്നാണ് യുവാവും യുവതിയും വിശദമാക്കുന്നത്. ബസിൽ നിന്ന് പൊതിഞ്ഞ അവസ്ഥയിൽ എന്തോ നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ യാത്രക്കാരോട് വിവരം തിരക്കിയ ഡ്രൈവറോട് ഭാര്യ ഛർദ്ദിച്ചതാണെന്നായിരുന്നു യുവാവ് മറുപടി നൽകിയത്.
റോഡിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് കുഞ്ഞിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വന്ന ശേഷമാകും കേസിൽ തുടർനടപടികളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കവർ ആരോ വലിച്ചെറിയുന്നത് കണ്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടത്. നടന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ബസ് ഏറെ മുന്നേക്ക് പോയിരുന്നു. പിന്നാലെ നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.




