ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ്: തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിൽ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ശേഖരിച്ച തെളിവുകളിൽ നിന്നും പരാതി സ്ഥിരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെയെടുത്ത കേസിലെ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോഴാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി നാളെ വിധി പറയും. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി വിനിതയുടെ ഭർത്താവ് ആർദശിന് കോടതി ജാമ്യം അനുവദിച്ചു. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നു പ്രതികളും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. മൂന്നു ജീവനക്കാരികളുടെയും ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻെറ പരാതി.




