Uncategorized

സംഘപരിവാറിനെ നേരിടാൻ ഈനാട്ടിൽ ചെങ്കൊടിയും ഞങ്ങളുമൊക്കെ വേണ്ടേ; സതീശൻ ജമാ അത്തെയുടെ പോസ്റ്റർ ബോയ്: എഎ റഹീം

നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ പോസ്റ്റര്‍ ബോയ് ആയെന്ന് എ എ റഹീം എംപി. ജമാ അത്തെ ഇസ്ലാമിയുമായി ഒരു ഘട്ടത്തിലും എല്‍ഡിഎഫിന് രാഷ്ട്രീയ ധാരണയുണ്ടായിട്ടില്ല. ആഗോളരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഘട്ടത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ ധാരണയിലേക്ക് പോവുകയാണെന്നും എ എ റഹീം പറഞ്ഞു.

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് പറയാന്‍ വി ഡി സതീശന്‍ സംഘടനയുടെ ആരാണ്. മുസ്ലീം ലീഗിന് എന്നല്ല കേരളത്തിലെ മുസ്ലീം സമുദായത്തില്‍പ്പെട്ട ആര്‍ക്കും അതിനോട് യോജിക്കാനാവില്ല. അവരുടെ പോസ്റ്റര്‍ ബോയ് ആയി സതീശന്‍ മാറി. ഇതില്‍ എ കെ ആന്റണിയുടെയും ദേശീയ നേതൃത്വത്തിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം എന്നും എ എ റഹീം പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മോഡലില്‍ നിലമ്പൂരില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്. ഭരണനേട്ടങ്ങളും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ജനങ്ങളോട് നേരിട്ട് വിശദീകരിക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സാണ് ഓരോ തിരഞ്ഞെടുപ്പും. തങ്ങളുടെ ആത്മവിശ്വാസമാണ് സ്വരാജിനെ കളത്തിലിറക്കാനുള്ള കാരണം എന്നും എ എ റഹീം പറഞ്ഞു. ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നതാണ് എല്‍ഡിഎഫിന്റെ കരുത്ത്. അടിമുടി രാഷ്ട്രീയമുള്ള ഒരു മനുഷ്യന്‍ നിയമസഭയിലേക്ക് എത്തണമെന്ന ആഗ്രഹം കൂടിയുണ്ട്. എഴുത്തുകാര്‍ രാഷ്ട്രീയം പറയരുതെന്ന് പറയുന്നവരുടെ മനോനില പരിശോധിക്കണം. ആര്‍എസ്എസ് സ്വഭാവം കോണ്‍ഗ്രസിനെ ബാധിച്ചതിന്റെ ലക്ഷണമാണിത്. നിലമ്പൂര്‍ ആയിഷയെയും കെആര്‍ മീരയെയും ബെന്യാമിനെയും ഇവര്‍ സൈബറിടത്തില്‍ ആക്രമിച്ചിട്ടുണ്ട്. സംഘപരിവാറിനെ നേരിടാന്‍ ഈ നാട്ടില്‍ ചെങ്കൊടികളും ഞങ്ങളുമൊക്കെ വേണ്ടേയെന്നും റഹീം പറഞ്ഞു.

നിങ്ങളെന്താ റീല്‍സ് ഇടാത്തതെന്ന് ചോദിക്കുന്നവരുണ്ട്. റീല്‍സ് ഇടുന്നത് തെറ്റല്ല. അത് മാത്രമാണോയെന്നത് വലിയ ചോദ്യമാണ്. എത്ര വീട് കയറിയെന്നും എത്ര വീട്ടുകാരോട് നേരിട്ട് സംസാരിച്ചെന്നും നോക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ നോക്കി കാണുന്നത്. അതാണ് പ്രധാനം എന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button