അടിമാലിയിൽ ക്യാൻസർ രോഗിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ ബാധിതയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ കുടുംബത്തെ വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി സിസിസിടി കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.
ക്യാൻസർ ബാധിതയായ യുവതി ചികിത്സയ്ക്കായി മാറ്റിവെച്ച 16000 രൂപയാണ് മോഷണം പോയത്. അതേസമയം വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട തുകഅടിമാലി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകി. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലെ ഉഷയുടെ വീട്ടിൽ നിന്ന് പണം മോഷണം പോകുന്നത്. കീമോ തെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഉഷയുടെ വായിൽ തുണിതിരുകി കയറ്റി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.
കാന്‍സര്‍ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുന്ന ഉഷയുടെ ചികിത്സയ്ക്കായി നാട്ടുകാരുള്‍പ്പടെ പണം സമാഹരിച്ചു നല്‍കിയിരുന്നു. സംഭവം നടക്കുന്ന ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലിൽ നിന്ന് മോചിപ്പിച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.




