‘ചിരിച്ചല്ലാതെ കുഞ്ഞിനെ കണ്ടിട്ടില്ല’; സംശയം തോന്നത്തക്ക രീതിയിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് അങ്കണവാടി ടീച്ചർ

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ കേസിൽ പ്രതികരിച്ച് അങ്കണവാടി ടീച്ചർ. എന്തെങ്കിലും ശാരീരികമോ മാനസികമായ അസ്വസ്ഥതകൾ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ലെന്ന് അങ്കണവാടി ടീച്ചർ പറയുന്നു. വളരെ സന്തോഷത്തോടെയാണ് കുട്ടി ക്ലാസിൽ വന്നിരുന്നത്. ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല. അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും അങ്കണവാടി ടീച്ചർ പറഞ്ഞു. കുട്ടിയെ കൂട്ടാൻ ബന്ധുക്കൾ വന്നിരുന്നു. സംഭവം നടന്ന ദിവസവും ഒരു സംശയവും തോന്നിയിട്ടില്ലെന്നും അങ്കണവാടി ടീച്ചർ കൂട്ടിച്ചേര്‍ത്തു
അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ കേസിൽ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിനെ പലതവണ പ്രതി പീഡനത്തിന് ഇരയാക്കി. കൊലപാതകം നടന്നതിന് ഒരു ദിവസം മുൻപ് വരെ പീഡനം നേരിട്ടെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. വീടിനുള്ളിൽ വച്ച് തന്നെ കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ “അബദ്ധം പറ്റി” എന്നായിരുന്നു പ്രതിയുടെ മൊഴി.




