പോക്സോ കേസിൽ വ്ളോഗർ മുകേഷ് എം നായർക്ക് മുൻകൂർജാമ്യം

തിരുവനന്തപുരം: പോക്സോ കേസിൽ വ്ളോഗര്‍ മുകേഷ് എം നായർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് മുകേഷ് നായർക്കും രണ്ടാംപ്രതി അൻസിയയ്ക്കും ജാമ്യം അനുവദിച്ചത്. മോഡലിംഗിന്റെ മറവില്‍ നഗ്ന ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു പൊലീസ് വ്ളോഗര്‍ മുകേഷിനെതിരെ പൊലീസ് കേസെടുത്തത്.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് ഒന്നരമാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു.
ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിനായിരുന്നു കേസ്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍.




