കാശ്മീരിൽ കുടുങ്ങിയവർ 295 പേരെന്ന് നോർക്ക; മടങ്ങിയെത്തിയത് 111 പേർ, 67പേർ ശ്രീനഗറിൽ നിന്ന് പുറപ്പെട്ടു

തിരുവനന്തപുരം: കാശ്മീരിൽ നിന്ന് ഇനി കേരളത്തിൽ മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീഗനറിൽ കുടുങ്ങുകയായിരുന്നു. 28 പേരാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്. മലയാളിയായ എൻ രാമചന്ദ്രനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ രാമചന്ദ്രൻ്റെ സംസ്കാരം നടന്നു. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മന്ത്രി ആർ ബിന്ദു, മുൻ മന്ത്രി പികെ ശ്രീമതി, ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. പഹൽഗാമിൽ എത്തിയ ഇവർ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളിൽ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകൾ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ സജീവ ബിജെപി പ്രവർത്തകനായിരുന്നു.




