കരുവന്നൂരിലെ പൊലീസ് അന്വേഷണത്തിൽ 4 വർഷമായിട്ടും കുറ്റപത്രം ഇല്ല, കേസ് സിബിഐക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി, നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്? എന്നിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകന് പറഞ്ഞു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു




