Uncategorized

മൊബൈൽ പോലും ഉപയോഗിച്ചില്ല, പക്ഷേ ശമ്പളം വന്നതോടെ എടിഎമ്മിൽ കേറിയത് നിർണായകമായി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ

ബംഗളുരു: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതിലെ നിർണായക വിവരങ്ങൾ പുറത്ത്. ദിവസങ്ങളോളം മൊബൈൽ പോലും ഉപയോഗിക്കാതിരുന്ന വിഷ്ണുവിനെ കണ്ടെത്താൻ നിർണായകമായത് അക്കൗണ്ടില്‍ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ ലോഡ്ജിലുള്ള എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതാണ്. ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ വെച്ചാണ് എലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് നാട്ടിൽ നിന്നും മാറി നിന്നതെന്നാണ് വിഷ്ണു പറഞ്ഞത്.

വിശദ വിവരങ്ങൾ ഇങ്ങനെ

പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനികനായ വിഷ്ണുവിനെ ഡിസംബര്‍ 16 ന് ആണ് കാണാതാകുന്നത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചെങ്കിലും വിഷ്ണുവിനെ കുറിച്ച് വിവരമൊന്നുമില്ലാതായി.എലത്തൂര്‍ എസ് ഐ മുഹമ്മദ് സിയാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പത്തു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് വിഷ്ണുവിനെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ മുംബൈ സി എസ് ജി ടെര്‍മിനിലേതുള്‍പ്പെടെ ആയിരത്തിയഞ്ഞൂറോളം സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മുംബൈയിലെ ലോഡ്ജില്‍ വിഷ്ണു വുണ്ടെന്നറിഞ്ഞ് അവിടെയെത്തുമ്പോഴേക്കും സ്ഥലം വിട്ടിരുന്നു. വീണ്ടും സി സി ടി വി ദൃശ്യങ്ങള്‍ തപ്പി ട്രെയിനില്‍ ബംഗളൂരുവിലേക്ക് പോയെന്ന് മനസിലാക്കി. അക്കൗണ്ടില്‍ ശമ്പളം വന്നതിനു പിന്നാലെ ബംഗളൂരുവിലെ ലോഡ്ജിലുള്ള എ ടി എമ്മില്‍ നിന്നും വിഷ്ണു പണം പിന്‍വലിച്ചത് വഴിത്തിരിവായെന്നാണ് എസ് എച്ച് ഒ എലത്തൂര്‍ അജീഷ് കുമാര്‍ വിവരിച്ചത്.

വീട് പണി നടന്നിരുന്നതിനാല്‍ വിഷ്ണുവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നു. ഈ മാസം പതിനൊന്നിന് വിഷ്ണുവിന്‍റെ വിവാഹം നിശ്ചയിച്ചതുമാണ്. വേണ്ടത്ര പണമില്ലാതെ നാട്ടിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് വിഷ്ണു മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വിഷ്ണു കുഴപ്പങ്ങളൊന്നുമില്ലാതെ മടങ്ങിയെത്തിയതിന്‍റെ ആശ്വാസത്തിലാണ് കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button