സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്കു സ്ഫോടകവസ്തു എറിഞ്ഞയാളെ പോലീസിന് ഇതുവരെയും കണ്ടെത്താനായില്ല. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിയാനോ പിടികൂടാനോ സാധിക്കാത്തതു പോലീസിന്റെ ഗുരുതരമായ വീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷമാകട്ടെ ശക്തമായ ആരോപണമാണു സിപിഎം നേതൃത്വത്തിനെതിരേ ഇതുമായി ബന്ധപ്പെട്ട് ഉയർത്തുന്നത്. ഭരണമുള്ളപ്പോൾ പാർട്ടി ആസ്ഥാനത്തിനു നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ സിപിഎം നേതാക്കളും അസ്വസ്ഥരാണ്.
പ്രതിയെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും മൂന്നു ദിവസമായി പോലീസ് ഇരുട്ടിൽ തപ്പുകയാണ്. എകെജി സെന്ററിലെയും ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല. അതേസമയം പ്രതിയെ സംബന്ധിച്ചു നിർണായകമായ വിവരങ്ങൾ ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അനൗദ്യോഗികമായി സൂചിപ്പിക്കുന്നുമുണ്ട്.
സ്ഫോടകവസ്തു എകെജി സെന്ററിലേക്ക് എറിയാൻ വഴിയിൽവച്ച് പ്രതിക്കു കൈമാറിയത് മറ്റൊരാളാണ് എന്നാണു പോലീസ് പറയുന്നത്. ചുവന്ന സ്കൂട്ടറിലെത്തിയ പ്രതി എകെജി സെന്ററിനു സമീപത്തെ കാര്യങ്ങൾ നിരീക്ഷിച്ച ശേഷം തിരിച്ചെത്തിയാണ് ആക്രമണം നടത്തിയതത്രെ. സംഭവത്തിനു ശേഷം പ്രതി കുന്നുകുഴി വഴി ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞു മുന്നോട്ടാണു പോയത്. സിസിടിവി പരിശോധിച്ചുവെങ്കിലും വണ്ടിനന്പർ കൃത്യമായി ലഭിച്ചില്ലെന്നാണു പോലീസ് പറയുന്നത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എകെജി സെന്റർ പോലീസ് സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. കുന്നുകുഴി ഭാഗത്തെ സംശയമുള്ള വീടുകളിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ഒന്നിലധികം പേർക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി പോലീസ്
തിരുവനന്തപുരം: എകെജി സെന്ററിനു നേരേ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ ഒന്നിലധികം പേർക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി പോലീസ്. അക്രമിക്ക് വഴിയിൽവച്ച് ആരോ സ്ഫോടക വസ്തു കൈമാറുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമി സഞ്ചരിച്ച സ്കൂട്ടർ കടന്നുപോകുന്ന വഴിയുടെ തുടക്കത്തിൽ അക്രമിയുടെ കൈവശം സ്ഫോടക വസ്തു ഇല്ലായിരുന്നുവെന്നും പിന്നീട് വഴിയിൽവച്ചാണ് ആരോ സ് ഫോടകവസ്തു നൽകിയതെന്നു വിവിധ സ്ഥലങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. എകെജി സെന്ററിന് നേരേ അക്രമം നടന്ന് രണ്ടു ദിവസം പിന്നിട്ടുവെങ്കിലും അക്രമി എത്തിയ വാഹനത്തിന്റെ കൃത്യമായ നന്പറോ അക്രമിയുടെ മുഖമോ തിരിച്ചറിയാൻ സാധിക്കാത്തതും പോലീസിനെ കുഴച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയും കഴിവുകേടുമാണെന്ന് പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
സ്ഫോടകവസ്തു എറിഞ്ഞ ശേഷം കുന്നുകുഴി ഭാഗത്തേക്ക് പോയ അക്രമി ലോ കോളജ് ജംഗ്ഷന് സമീപം വഴി കടന്നുപോയതായി സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. എകെജി സെന്റർ ആക്രമിക്കുമെന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ഒരാളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. അന്തിയൂർക്കോണം സ്വദേശിയെയാണ് കഴക്കൂട്ടം പോലീസും പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്യുന്നത്.
എന്നാൽ, സംഭവദിവസം ഇയാൾ എകെജി സെന്ററിനു സമീപം എത്തിയതിന്റെ തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഒരാഴ്ച മുൻപ് ഇയാൾ ഫെയ്സ്ബുക്കിൽ, താൻ ഒറ്റയ്ക്കെങ്കിലും എകെജി സെന്ററിനു നേരേ കല്ലേറ് നടത്തുമെന്നു കുറിച്ചിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.