പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നും വിവരം. ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ കടത്തിവിടുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്കായും അധികസേനയെ ഉപയോഗപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കരസേനയെ ഇറാനിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരുന്നു. ഫെബ്രുവരി 28നുശേഷം ഇതുവരെ 7800 ആക്രമണങ്ങൾ നടത്തിയെന്നും ഇറാന്റെ 120 കപ്പലുകളിലധികം തകർത്തുവെന്നും അമേരിക്കൻ സൈന്യം. യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 200 സൈനികർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ.
അതേസമയം ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.




