വോട്ടർ പട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടി

വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയിരിക്കുന്നത്. അടൂർ ആർഡിഒയുടേതാണ് നടപടി.
നിലവിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. തുവയൂർ സ്വദേശി യശോദ എസ്. പിള്ളയുടെ റേഷൻ കാർഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യാജമായി പേര് ചേർത്തത്. മരിച്ച വ്യക്തിയുടെ ഭർതൃ സഹോദരിയുടെ മകളെന്ന വ്യാജേന ശ്രീനാദേവി ആദ്യം റേഷൻ കാർഡിൽ പേര് ചേർത്തു. ആ റേഷൻ കാർഡ് ഉപയോഗിച്ചാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃ സഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാർ വ്യക്തമാക്കിയതോടെ, റേഷൻ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.എസ്ഐആർ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പേര് ചേർത്തതായി യശോദയുടെ മക്കൾ കണ്ടെത്തിയത്. തുടർന്ന് മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തത്.




