കണ്ണൂർ: പ്ലസ്വൺ പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനി സഹപാഠിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമം 307, 324, 341 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കൽ, തടഞ്ഞു നിർത്തൽ എന്നീ കുറ്റങ്ങളാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആൺസുഹൃത്തുമായി നടത്തുന്ന ചാറ്റിംഗ് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരായ ഇരുവരും ഏതാനും ദിവസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അക്രമത്തിൽ കൈയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. സഹപാഠിയെ മുറിവേൽപ്പിച്ച പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ പത്തരയോടെ പഴയ ബസ്സ്റ്റാൻഡിലെ ബിഇഎംപി ഹയർ സെക്കൻഡറി ഹൈസ്കൂളിലാണ് സംഭവം നടന്നത്.
ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തു. പരീക്ഷ എഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽ നിന്നും മുന്നിലിരുന്ന കുട്ടിയുടെ മുടി കുത്തിപ്പിടിച്ച ശേഷം
കഴുത്തിന് നേരെ ബ്ലേഡ് പ്രയോഗിക്കുകയായിരുന്നു.
പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിനും കൈയ്ക്കും മൂന്ന് സ്റ്റിച്ചുകൾ വീതമുണ്ട്. അക്രമത്തിനു ശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് ഈ പെൺകുട്ടിക്ക് തലശേരിയിൽ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്നു. പരീക്ഷാഹാളിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.