പാർട്ടിയുമായി ഇടഞ്ഞ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ്റെ നിർണായക വാർത്ത സമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് അടക്കം നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും. അതിനിടെ അവസാനവട്ട അനുനയ നീക്കത്തിനായി സിപിഎം നേതാക്കൾ എത്തിയെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സുധാകരൻ.
പാർട്ടിയുമായി അകന്നു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പിൻമാറ്റം.
വിഷയത്തിൽ ജി സുധാകരൻന്റെ നിലപാട് നിർണായകമാണ്. അതുകൊണ്ടുതന്നെ അമ്പലപ്പുഴ സീറ്റ് ഒഴിച്ച് നിർത്തിയാണ് ബാക്കി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്.
സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളിൽ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. നിയമസഭതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്.