ന്യൂഡൽഹി
സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടര്‍ച്ചയായ നാലാംദിനവും ആയിരങ്ങൾ തെരുവിലിറങ്ങി. നൂറുകണക്കിന് യുവജനങ്ങളെ കസ്‌റ്റഡിയിലെടുത്തു.
ആയിരക്കണക്കിനു പേർക്കെതിരെ കർശനവകുപ്പുകൾ ചുമത്തി കേസെടുത്തു. സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം ചീഫ്‌സെക്രട്ടറിമാർക്ക് നിർദേശം നൽകി. 213 മെയിൽ/ എക്‌സ്‌പ്രസ് ട്രെയിനും 159 ലോക്കൽ ട്രെയിനും ഉൾപ്പെടെ 372 ട്രെയിൻ റദ്ദാക്കി. ബന്ദിൽ ബിഹാർ പൂർണമായും സ്‌തംഭിച്ചു. അവിടെ മാത്രം റെയിൽവേക്ക് 200 കോടിയിലേറെ രൂപയുടെ നാശനഷ്ടം.