കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

കൊച്ചി: വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകളുടെ സ്പോണ്‍സര്‍ഷിപ്പ് തുകയായി കൈമാറിയ 20 കോടി രൂപയുടെ കണക്ക് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഈ വര്‍ഷം ജനുവരി അഞ്ചിന് നല്കിയ 15 കോടി രൂപയും കഴിഞ്ഞ വര്‍ഷം മെയ് 17ാം തീയതി കൈമാറിയ അഞ്ച് കോടി രൂപയുടെയും സ്പോണ്‍സര്‍ഷിപ്പ് റസീപ്റ്റാണ് ഡിവൈഎഫ്ഐ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഡിവൈഎഫ്ഐ 20 കോടി കൈമാറിയത്.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസറും നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയും ഡിവൈഎഫ്ഐയും ചേര്‍ന്ന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതില്‍ സംഘടന പങ്കാളികളായതെന്ന് ഡിസൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിനെതിരെയും സനോജ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ദുരിത ബാധിതരെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തുകയും കണക്ക് ചോദിക്കുമ്പോള്‍ കൈമലര്‍ത്തി കാണിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്. ജനങ്ങള്‍ താടിക്കിട്ട് തട്ടുമെന്നായപ്പോള്‍ ഏതോ ഒരു കാട്ടില്‍ കല്ലിട്ട് തടി കഴിച്ചിലാക്കാന്‍ നോക്കുകയാണ് കോണ്‍ഗ്രസുകാര്‍ എന്ന് സനോജ് പരിഹസിച്ചു. കോണ്‍ഗ്രസ് സൈബര്‍ ടീമിനെ ബോധിപ്പിക്കാനല്ല നിലവില്‍ കണക്കുകള്‍ പുറത്തുവിടുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച തുകയെത്രയെന്നത് പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും സനോജ് വെല്ലുവിളിച്ചു.




