ഒമാൻ തീരത്ത് എണ്ണടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നാല് പേർക്ക് പരുക്ക്

ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണങ്ങൾ തുടരുന്നതിനിടെ, ഒമാൻ തീരത്ത് എണ്ണടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘സ്കൈലൈറ്റ്’ എന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ മുസാന്ദം പെനിൻസുലയ്ക്ക് സമീപം വെച്ചായിരുന്നു പലാവു (Palau) പതാക ഘടിപ്പിച്ച ഈ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണം നടന്ന സമയത്ത് കപ്പലിൽ 20 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർ ഇന്ത്യക്കാരാണെന്നും അഞ്ചുപേർ ഇറാൻ പൗരന്മാരാണെന്നുമാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഖസാബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ച് പരിക്കേറ്റവർ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരെ ഒമാൻ സുരക്ഷാ സേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോകുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗമാണ് ഹോർമുസ് കടലിടുക്ക്. ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടയാനാണ് ഇറാന്റെ നീക്കമെന്ന് സൂചനകളുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് പ്രമുഖ കപ്പൽ കമ്പനികളെല്ലാം ഹോർമുസ് വഴിയുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
എണ്ണടാങ്കറിന് പുറമെ, ഇസ്രായേലിലും യുഎസ് സൈനിക ക്യാമ്പുകളിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ആയുധക്കപ്പലിന് നേരെയും തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുന്നു. മേഖലയിൽ സംഘർഷം കടുക്കുന്നത് ആഗോള ഇന്ധന വിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.




