നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു.
25 ഓളം പേർക്ക് പരിക്ക്. 35ലധികം യാത്രക്കാരുമായി പുറപ്പെട്ട ബസ്, കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ പടിഞ്ഞാറ്, പൃഥ്വി ഹൈവേയിൽ പുലർച്ചെയാണ് നദിയിലേക്ക് വീണത്.
അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. സംഭവം നടന്നത് പുലർച്ചെയായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കിയതായി അധിക്യതർ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒരു ന്യൂസിലാൻഡ് സ്വദേശിയും പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് സ്ത്രീയും ഒരു ഡച്ച് സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തി്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.




