ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ ആളില്ലെങ്കില്‍ ആര്‍എസ്പി സീറ്റ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കണം: യൂത്ത് കോൺഗ്രസ്

കൊല്ലം: ഇരവിപുരം നിയമസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം ആർഎസ്പി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ആർഎസ്പിയിൽ മത്സരിക്കാൻ ആളില്ലെങ്കിൽ കോൺഗ്രസിന് സീറ്റ് മടക്കി നൽകണമെന്നാണ് യൂത്ത് കോൺഗ്രസ് ഇരവിപുരം അസ്സംബ്ലി കമ്മിറ്റി പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ അസ്സംബ്ലി കമ്മിറ്റിയിലും ഇന്ന് നടന്ന അസ്സംബ്ലി കമ്മറ്റിയിലും അതാണ് തീരുമാനമെന്നും കെപിസിസി നേതൃത്വത്തെയും യുഡിഎഫിനെയും ഇക്കാര്യം അറിയിച്ചെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നാണ് സംഘടന മുന്നോട്ട് വെക്കുന്നത്. നിലവിൽ ആർഎസ്പിക്കാണ് സീറ്റ് നൽകിയതെന്നിരിക്കെ പരസ്പരം ഭിന്നിപ്പ് ഉണ്ടാകുന്ന നിലപാട് ആർഎസ്പി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കൃത്യമായി ഒരു മാനദണ്ഡം കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥി ആയാൽ യൂത്ത് കോൺഗ്രസിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥിയാണ് കാർത്തിക് പ്രേമചന്ദ്രൻ. കാർത്തിക് പ്രേമചന്ദ്രനെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലയെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ആർഎസ്പി നേതാക്കൾ പരസ്യം പ്രസ്താവനകൾ നടത്തി ഇരവിപുരത്തെ വിജയസാധ്യതയെ ഇല്ലാതാക്കരുത്. ഇരവിപുരത്ത് ഒരു തരത്തിലുള്ള വികസനം ഇല്ലെന്നും അതിനെ മറികടക്കാനുള്ള നീക്കമാണ് നമ്മൾ ഇപ്പോൾ നടത്തേണ്ടതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.




